കാബൂൾ : ദീർഘനാളായി തുടരുന്ന താലിബാന്റെ സർക്കാർ രൂപീകരണ ചർച്ചകൾക്ക് വിരാമമായതായി റിപ്പോർട്ടുകൾ. താരതമ്യേന അധികം അറിയപ്പെടാത്ത താലിബാൻ നേതാവ് മുല്ല ഹസ്സൻ അഖുണ്ട് താലിബാൻ രൂപീകരിക്കുന്ന അഫ്ഗാൻ സർക്കാരിൽ പ്രധാനമന്ത്രിയായയേക്കുമെന്നാണ് സൂചന. യു.എന്നിന്റെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണ് മുല്ല ഹസ്സൻ അഖുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാൻ താലിബാൻ നിർബന്ധിതരായത്.
തർക്കം പരിഹരിക്കാൻ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാൻ തെരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് അഫ്ഗാനിലെ സർക്കാർ രൂപീകരണം വൈകുന്നത്. മൂന്നാഴ്ച മുമ്പ് കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തിരുന്നു. എന്നാൽ സർക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തിൽ സമവായത്തിലെത്താനായിരുന്നില്ല.
മുല്ല ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ ദോഹ യൂണിറ്റ്, കിഴക്കൻ അഫ്ഗാനിസ്താനിൽ പ്രവർത്തിക്കുന്ന അർദ്ധ-സ്വതന്ത്ര ഭീകര സംഘടനയായ ഹഖാനി ശൃംഖല, താലിബാനിലെ കാണ്ഡഹാർ വിഭാഗം എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി മുന്നിലുള്ളത്. മുല്ല ബരാദറിനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്പിച്ചിരുന്നത്. അധികാരത്തിനായുള്ള ഗ്രൂപ്പുകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഭരണകൂടത്തിന്റെ പ്രഖ്യാപനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയായിരുന്നു.
പുതിയ ഫോർമുല പ്രകാരം മുല്ല ബരദറും മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്ന പേരായ മുല്ല അഖുണ്ടിന്റെ കീഴിൽ ഡെപ്യൂട്ടികളായി പ്രവർത്തിക്കാൻ സാധ്യതയുണ്ട്. ആഗോള ഭീകര പട്ടികകളിയിലുള്ള ഹഖാനി ശൃംഖലയിലെ സിറാജ് ഹഖാനിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടേക്കാമെന്നും സൂചനകളുണ്ട്. ഹിബത്തുല്ല അഖുൻസാദയായിരിക്കും താലിബാൻ സർക്കാരിന്റെ പരമോന്നത നേതാവ്.
2001-ൽ അമേരിക്കയുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് താലിബാന്റെ നേതൃത്വ കൗൺസിലായ റഹ്ബാരി ശൂറയുടെ തലവനായിരുന്ന മുല്ല ഹസ്സൻ അഖുന്ദ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മേധാവി കാബൂളിൽ ഉണ്ടായിരുന്ന സമയത്താണ് പഞ്ച്ശിർ പിടിച്ചെടുക്കാൻ താലിബാന് പാക് സഹായം ലഭിച്ചതെന്നുള്ളതും ഇപ്പാൾ സർക്കാർ രൂപീകരണത്തിൽ സമവായത്തിലെത്തിയെന്ന റിപ്പോർട്ടുകൾ വരുന്നതും ശ്രദ്ധേയമാണ്.ഐഎസ്ഐ മേധാവി ഫായിസ് ഹമീദ് ഇപ്പോൾ തിരികെ ഇസ്ലാമാബാദിൽ എത്തിയതായാണ് റിപ്പോർട്ട്.