ചെന്നൈ : മുല്ലപ്പെരിയാറിലെ ആശങ്കയറിയിച്ചുള്ള മുഖ്യമന്ത്രിയുടെ കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍റെ മറുപടി. മുല്ലപ്പെരിയാറിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് ഈ മാസം അഞ്ചിനാണ് സ്റ്റാലിന് പിണറായി കത്ത് അയച്ചത്. അതി തീവ്രമഴ ലഭിക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാറിൽ തമിഴ് നാടിന്‍റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിന്‍റെ കാര്യത്തിൽ ഒരു ആശങ്കയും വേണ്ട. അണക്കെട്ടും അണക്കെട്ടിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്കും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ വൃഷ്ടിപ്രദേശത്ത് അണക്കെട്ടിന്‍റെ താഴ്ഭാഗത്തുള്ളതിനേക്കാള്‍ മഴ കുറവാണ്. വൈഗ അണക്കെട്ടിലേക്ക് അധികജലം കൊണ്ടുപോയി റൂള്‍ കര്‍വ് പാലിക്കുന്നുണ്ട്. മുന്നറിയിപ്പില്ലാതെ അണക്കെട്ടു തുറന്നു ജലം ഒഴുക്കില്ലെന്നും പിണറായി വിജയന്‍റെ കത്തിനുള്ള മറുപടിയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പ് നല്‍കി.