തിരുവനന്തപുരം : കോണ്‍ഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. പോരാട്ടത്തിൽ തോറ്റിട്ട് ഇട്ടെറിഞ്ഞ് പോകില്ല. സ്വയം രാജി വെച്ച് ഒഴിയില്ലെന്നും ഹൈക്കമാൻഡ് മാറാൻ പറഞ്ഞാൽ മാറുമെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്.
സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയരുന്നുണ്ട്. കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേന്ദ്ര നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ പ്രതിപക്ഷ നേതൃ സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെയാണ് ഐ ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനമാണെന്നും അതിന് പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാൻഡ് അന്തിമ നിലപാട് എടുക്കും.