കൊച്ചി : മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് മാത്രമാണ് കേരളത്തിന്റെ സുരക്ഷയ്ക്കുള്ള ഒരേയൊരു പരിഹാരമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പരിസ്ഥിതി ആഘാത പഠനം ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേരളം കോടതിയെ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികളില്‍ ഇന്ന് അന്തിമ വാദം ആരംഭിച്ചപ്പോഴാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ജലം തുറന്നുവിടുന്ന കാര്യത്തില്‍ സംയുക്ത സമിതി രൂപീകരണം സാധ്യമല്ലേയെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തിയ 2014ലെ വിധി പുനഃപരിശോധിക്കേണ്ട സാചര്യമെന്തെന്ന് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
തമിഴ്നാടിന് ജലവും കേരളത്തിന് സുരക്ഷയും എന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തെ തമിഴ്നാട് എതിര്‍ക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികള്‍ക്കാണ് തമിഴ്നാട് ഊന്നല്‍ നല്‍കുന്നതെന്നും, അതുവഴി ജലനിരപ്പ് ഉയര്‍ത്താനാണ് ശ്രമമെന്നും കേരളം അറിയിച്ചു. കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉള്‍പ്പെടുത്തി മേല്‍നോട്ട സമിതി പുനഃസംഘടിപ്പിക്കണം. മുന്‍കൂട്ടി അറിയിക്കാതെ ഷട്ടറുകള്‍ തുറക്കുന്നതും കേരളം ശ്രദ്ധയില്‍പ്പെടുത്തി.