കൊല്ലം: കൊല്ലം ജില്ല കേന്ദ്രീകരിച്ച് കോടികളുടെ വിസ തട്ടിപ്പ്. 100ലേറെ പേരാണ് തട്ടിപ്പിനിരയായത്. ഉദ്യോഗാർഥികളെ കബളിപ്പിച്ച് ഏകദേശം നാല് കോടിയിലേറെ പിരിച്ചെടുത്തെന്നാണ് സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യ എന്ന സ്ഥാപനത്തിനെതിരെ പരാതി. ഇറ്റലിയിലേക്കടക്കം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടക്കുന്നു എന്നാണ് പരാതി. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാധാരണ ജനങ്ങളാണ് തട്ടിപ്പിന് ഇരയാക്കപ്പെട്ടത്. റിട്ടയേഡ് ഐബി ഉദ്യോഗസ്ഥൻ, ആർഎസ്‌പി നേതാവ് എന്നിവരാണ് തട്ടിപ്പിന് നേതൃത്വം നൽകുന്നതെന്ന് പരാതിക്കാർ പറയുന്നു. ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെയാണ് പല ആളുകളിൽ നിന്നും വാങ്ങിയത്. പണം സമാഹരിച്ച ഉടനെ തന്നെ സൻതൃപ്തി റെക്രിറ്റോയിൻറ്റി ഇന്ത്യാ സ്ഥാപനത്തിൻ്റെ കൊല്ലത്തെ ഓഫീസ് അടച്ചു പൂട്ടി. ഇതേതുടർന്ന് പരാതിക്കാർ സ്ഥാപന ഉടമയുടെ വീട്ടിലും ഓഫീസിലും എത്തി പ്രതിഷേധം നടത്തി.
കൊല്ലം ബിഷപ്പ് ജെറോം നഗറിൽ രണ്ടാം നിലയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. സൈബർ ഇടങ്ങളിൽ 4 ലക്ഷം രൂപയ്ക്ക് ഇറ്റലിയിൽ ഉയർന്ന ശമ്പളത്തോടുകൂടി ജോലി എന്ന പരസ്യം കണ്ടിട്ടാണ് പലരും ഇവരെ ബന്ധപ്പെടുന്നത്. വളരെ വേഗം വിശ്വാസ്യത പിടിച്ചു പറ്റിയ സൻതൃപ്തിക്ക് വിസ ആവശ്യമുള്ളവർ പണം നൽകാനും മടിച്ചില്ല. പലരും പണം കടംവാങ്ങിയും വീട് പണയപ്പെടുത്തിയും ആണ് പണം നൽകിയത്.






























