കൊച്ചി: പത്തനംതിട്ടയില്‍ നരബലിയ്ക്കിരയായ റോസിലിന്‍ അവസാനമായി ഫോണില്‍ വിളിച്ചത് ജൂണ്‍ ആറാം തീയതിയെന്ന് മകള്‍ മഞ്ജു. ആറുവര്‍ഷമായി റോസിലിന്‍ സജീഷ് എന്നയാള്‍ക്കൊപ്പമാണ് താമസമെന്നും ജൂലായ് 29-ന് ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബന്ധുവീടുകളില്‍ അന്വേഷണം നടത്തി. പിന്നീട് വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ജനുവരിയില്‍ ഞാന്‍ മമ്മിയെ നാട്ടില്‍വന്ന് കണ്ടിരുന്നു. അവസാനം മമ്മി വിളിച്ചത് ജൂണ്‍ ആറാം തീയതിയാണ്. മമ്മി ആലുവയിലെ ആയുര്‍വേദ സ്ഥാപനത്തില്‍ വില്പനക്കാരിയായി ജോലിചെയ്യുന്നുവെന്നാണ് ഞങ്ങള്‍ക്കറിയുന്ന വിവരം. ലോട്ടറി കച്ചവടം നടത്തിയിരുന്നതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷമായി സജീഷ് എന്നയാള്‍ക്കൊപ്പമായിരുന്നു മമ്മിയുടെ താമസം – മഞ്ജു പറഞ്ഞു.
ജൂലായ് 29-ാം തീയതി അമ്മയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സജീഷിനെ വിളിച്ചപ്പോള്‍ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയെന്നായിരുന്നു മറുപടി. ആലപ്പുഴ കൈനടിയാണ് അമ്മയുടെ സ്വദേശം. ആ ഭാഗങ്ങളിലൊക്കെ ബന്ധുക്കളും ഉണ്ട്. അവിടെയെല്ലാം അമ്മ ഇടയ്ക്ക് പോകാറുമുണ്ട്. എന്നാല്‍ ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചപ്പോഴും അമ്മ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് ഓഗസ്റ്റ് 17-ാം തീയതി പോലീസില്‍ പരാതി നല്‍കിയതെന്നും മഞ്ജു പറഞ്ഞു.
മമ്മി ഒരു ചെറിയ ഫോണാണ് ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐഎംഇ നമ്പറൊന്നും കണ്ടുപിടിക്കാനായില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വീട്ടുജോലിക്കെല്ലാം പോയി വളരെ കഷ്ടപ്പെട്ടാണ് മമ്മി ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. മമ്മിക്ക് ഒരു വിദ്യാഭ്യാസവുമില്ല. സാമ്പത്തികലാഭം എന്നൊക്കെ പറഞ്ഞാല്‍ മമ്മിക്ക് അത് മനസിലാക്കാന്‍ പോലും കഴിയുമെന്ന് കരുതുന്നില്ല. വീട് മാറിയാലും എന്ത് ചെയ്താലും മമ്മി എന്നെ വിളിച്ച് അറിയിക്കുന്നതാണ്. ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. പോലീസിനെ വിളിച്ചപ്പോള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടിയെന്നും മഞ്ജു പറഞ്ഞു.































