തിരുവനന്തപുരം : മുനമ്പം ഭൂമി പ്രശ്നത്തിൽ വി.ഡി. സതീശൻ മുനമ്പം നിവാസികളെയും സഭാപിതാക്കന്മാരെയും പച്ചയായി കബളിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ ആരോപിച്ചു. പത്ത് മിനിറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞ വാഗ്ദാനത്തിൽ നിന്ന് സതീശൻ പിന്നോട്ട് പോയിരിക്കുകയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ സെക്ഷൻ 97 അനുസരിച്ച് ഇത് വക്കഫ് ഭൂമിയല്ലെന്ന് വക്കഫ് ബോർഡ് ഒരു കുറിപ്പ് നൽകിയാൽ മാത്രം മതിയാകുമെന്നും, അത് ടൈപ്പ് ചെയ്യാനുള്ള 10 മിനിറ്റ് കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നും സതീശൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വക്കഫ് ബോർഡ് ഈ ഭൂമി വക്കഫ് സ്വത്താണെന്ന് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടും സതീശൻ മിണ്ടുന്നില്ലെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പുതിയ വക്കഫ് ഭേദഗതി നിയമം അനുസരിച്ച് രണ്ട് മുസ്ലിം ഇതര അംഗങ്ങൾ ബോർഡിൽ വേണം. എന്നാൽ ഇതില്ലാതെ പിണറായി സർക്കാർ തിടുക്കത്തിൽ രൂപീകരിച്ച നിലവിലെ വക്കഫ് ബോർഡിന് നിയമസാധുതയില്ലെന്നും ഇത് പിരിച്ചുവിടാൻ സതീശൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമിയിൽ സ്റ്റാറ്റസ്കോ നിലനിർത്തണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതാണ്. നിലവിൽ അവിടുത്തെ നിവാസികളുടെ കൈവശം സർട്ടിഫിക്കറ്റും ടാക്സ് റെസീപ്റ്റും ഉണ്ടെന്നിരിക്കെ, ഏത് വ്യാജരേഖയുടെ അടിസ്ഥാനത്തിലാണ് വക്കഫ് ബോർഡ് ഇപ്പോൾ ഇത് പോർട്ടലിൽ അപ്‌ലോഡ് ചെയ്തതെന്ന് സതീശൻ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.






























