തൃശൂർ : മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്ഫോടനം അത്യന്തം ദുഃഖകരമെന്ന് റവന്യൂ മന്ത്രി കെ രാജൻ. സംഭവത്തിൽ നേരിട്ട് ഇടപെട്ട മന്ത്രി, പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി അറിയിച്ചു. പ്രദേശത്ത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്. അപകട സ്ഥലത്തേക്ക് കൂടുതൽ ആളുകൾ പ്രവേശിക്കരുതെന്നും തീ പൂർണ്ണമായും അണഞ്ഞിട്ടില്ലാത്തതിനാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടു.
പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെ പൂർണ്ണമായും സജ്ജമാക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ചീഫ് സെക്രട്ടറിയുമായി സംസാരിച്ച മുഖ്യമന്ത്രി, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു.
സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ കോളേജ് അധികൃതർക്കും കർശന നിർദ്ദേശം നൽകി. ആവശ്യമായ മരുന്നുകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ ഭരണകൂടം നേരിട്ട് രംഗത്തുണ്ട്. ഇതുവരെ 13 പേരാണ് മരിച്ചത്.





























