റാന്നി : വടശ്ശേരിക്കര, ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം ജനജീവിതം ദുസ്സഹമാക്കുന്നു. രാത്രികാലങ്ങളിൽ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്ന ആനകൾ പുലർച്ചെയാണ് വനത്തിലേക്ക് മടങ്ങുന്നത്. ഇത് അതിരാവിലെ ജോലിക്കിറങ്ങുന്ന ടാപ്പിംഗ് തൊഴിലാളികൾക്കും വാഹന യാത്രക്കാർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രദേശത്തെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ജനങ്ങളുടെ ജീവനും ആനകൾ ഭീഷണിയാകുന്നത്.
പുലർച്ചെ വനത്തിലേക്ക് മടങ്ങുന്ന ആനക്കൂട്ടം പലപ്പോഴും വഴിയിൽ തങ്ങുന്നത് തൊഴിലാളികളെയും യാത്രക്കാരെയും പരിഭ്രാന്തരാക്കുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഈ നിസ്സംഗത വലിയ അപകടങ്ങൾക്ക് കാരണമാകും. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.






























