തിരുവനന്തപുരം : ആറ്റിങ്ങലിൽ നഗരസഭാ ജീവനക്കാർ മീന്‍ വില്‍പ്പനക്കാരിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച് മത്സ്യം വലിച്ചെറിഞ്ഞതായും ആക്രമിക്കാൻ ശ്രമിച്ചതായും പരാതി. ആറ്റിങ്ങലിലെ അവനവഞ്ചേരിയില്‍ മീന്‍ വില്‍പ്പന നടത്തുന്ന അഞ്ചുതെങ്ങ് സ്വദേശി അല്‍ഫോന്‍സയാണ് പരാതിക്കാരി. ആറ്റിങ്ങൽ അവനവഞ്ചേരിയിലാണ് സംഭവം. നഗരസഭാ ജീവനക്കാര്‍ മീന്‍വില്‍പ്പന തടഞ്ഞ് മീന്‍ തട്ടിത്തെറിപ്പിച്ചുവെന്നാണ് അല്‍ഫോന്‍സ പറഞ്ഞത്.
വഴിയോരത്ത് മീൻകച്ചവടം നടത്തിയ മത്സ്യത്തൊഴിലാളികളുടെ മീൻകുട്ടകൾ നഗരസഭാ അധികൃതർ ബലമായി പിടിച്ചെടുത്ത് നഗരസഭയുടെ വണ്ടിയിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പിടിവലിക്കിടെ മത്സ്യങ്ങൾ റോഡിൽ ചിതറുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് ഇവിടെ വഴിയോരക്കച്ചവടം പാടില്ലെന്ന് നേരത്തേ അധികൃതർ നിർദ്ദേശം നൽകിയിരുന്നെന്നും, സമീപത്തെ ബാങ്കുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ലഭിച്ച പരാതിയെ തുടർന്നായിരുന്നു നടപടി എന്നുമാണ് നഗരസഭ അധികൃതർ നൽകുന്ന വിശദീകരണം. അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സയുടെ മീന്‍ വിൽപ്പനയെന്നും , താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച് അല്‍ഫോന്‍സ വിൽപ്പന നടത്തുക ആയിരുന്നെന്നാണ് നഗരസഭയുടെ വാദം.