ന്യൂഡല്‍ഹി : തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽ പദ്ധതി നടപ്പിലാക്കരുതെന്ന് കെ.മുരളീധരൻ എം.പി ലോകസഭയിൽ ആവശ്യപ്പെട്ടു. പദ്ധതിയുടെ അലൈൻമെന്‍റ് അനുസരിച്ച് 20000 കുടുംബങ്ങൾ കുടിയൊഴിപ്പിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പി യുടെ എതിര്‍പ്പ്. നീതി ആയോഗിന്‍റെ കണക്ക് പ്രകാരം പ്രസ്തുത പദ്ധതി 1,20,000 കോടി രൂപ ചെലവ് വരുന്നതും കേരള സംസ്ഥാനം ജന സാന്ദ്രത കൂടിയതായതിനാൽ അപ്രായോഗികവുമാണ്.
2025 ഓട് കൂടി എല്ലാ എക്സ്പ്രസ് തീവണ്ടികളും 150 കി മീ വേഗതയിൽ ഓടുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈസ്പീഡ് വണ്ടികൾ 2030 ഓടുകൂടി നിലവിൽ വരും. അതിനാൽ ജനസാന്ദ്രത കൂടിയ ഭാഗങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള അലൈൻമെന്‍റ് മാറ്റുന്നതിനും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കുന്നത് വരെ പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കന്നത് നിർത്തിവെക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനും മുരളീധരൻ എം.പി ആവശ്യപ്പെട്ടു.