മൂന്നാർ : വിനോദസഞ്ചാര നഗരമായ മൂന്നാറിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാനുള്ള കർശന നടപടികളിലേക്ക് പഞ്ചായത്ത് കടക്കുന്നു. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപനയും പൂർണമായി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളെ മുതൽ പ്രത്യേക പരിശോധന ആരംഭിക്കും. മുന്നറിയിപ്പിന് ശേഷം ജൂലൈ 10 മുതൽ നിയമലംഘകർക്കെതിരെ കനത്ത പിഴയും ഈടാക്കും. നാളെ മുതൽ 10 വരെ വ്യാപാരസ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പഞ്ചായത്തിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ, അരലീറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നത് കണ്ടെത്തിയാൽ ആദ്യം താക്കീത് നൽകും.
ജൂലൈ 10 മുതൽ പിഴനടപടി പ്രാബല്യത്തിൽ വരും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന വിനോദസഞ്ചാരികളിൽനിന്നും പൊതുജനങ്ങളിൽനിന്നും പിഴ ഈടാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ അറിയിച്ചു. നിയന്ത്രണങ്ങളും പിഴയും സംബന്ധിച്ച ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ വാർഡുകളിലും മൈക്ക് അനൗൺസ്മെന്റും നടത്തും.






























