ബെംഗളൂരു : കർണാടകയിൽ തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ.) നടപടികൾക്ക് തുടക്കമായി. വോട്ടർപട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വോട്ടവകാശം നഷ്ടപ്പെട്ടവർക്ക് സർക്കാർ ആനൂകൂല്യങ്ങൾ നഷ്ടപ്പെടുമെന്നും ഡി.കെ. ശിവകുമാർ മുന്നറിയിപ്പ് നൽകി. ‘വോട്ട് ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശമാണ്. എസ്ഐആർ അടിസ്ഥാനപ്പെടുത്തി പശ്ചിമബംഗാളിൽ അർഹരല്ലാത്ത റേഷൻ ഉപഭോക്താക്കളെ പുറത്താക്കാൻ ഉത്തരവിട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സമാനമായ നടപടി ഉണ്ടാകും. നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുകയാണെങ്കിൽ സർക്കാർ ആനുകൂല്യങ്ങളും നഷ്ടപ്പെടും’ ഡി.കെ. ശിവകുമാർ പറഞ്ഞു. വിവരശേഖണത്തിനായുള്ള ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ.) ഭവനന്ദർശനമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. പ്രത്യേക എന്യൂമറേഷൻ ഫോമുകൾ മുഖേനയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
കർണാടക കൂടാതെ മേഘാലയ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും എസ്.ഐ.ആർ. നടപടികൾ ആരംഭിച്ചു. അഞ്ച് സംസ്ഥാനങ്ങളിലുമായി 19.78 കോടി വോട്ടർമാരാണ് എസ്.ഐ.ആറിന് വിധേയമാകേണ്ടത്. കർണാടകത്തിൽ 5.55 കോടി പേർ, മഹാരാഷ്ട്രയിൽ 9.86 കോടി, ഝാർഖണ്ഡ്-2.64 കോടി, ഡൽഹി-1.48 കോടി, മേഘാലയ 23.43 ലക്ഷം എന്നിങ്ങനെയാണ് വോട്ടർമാർ. ഈ വർഷം ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്കുവരെ എസ്.ഐ.ആറിൽ പങ്കെടുത്ത് വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്താം. വീടുകൾ സന്ദർശിക്കുന്ന ബി.എൽ.ഒ.മാർ ഒരോ വോട്ടർമാർക്കും രണ്ട് ഫോമുകൾ നൽകും. ഇതിൽ വോട്ടറുടെ നിലവിലുള്ള പട്ടികയിലെ ഫോട്ടോ അടക്കം വിവരങ്ങളുണ്ടാകും. പുതിയ ഫോട്ടോ പതിപ്പിക്കാനുള്ള സ്ഥലവും ഫോമിലുണ്ടാകും. പൂരിപ്പിച്ച ഒരു ഫോം ബി.എൽ.ഒ.യുടെ ഒപ്പുസഹിതം വോട്ടർമാർക്ക് തന്നെ സൂക്ഷിക്കാം. രണ്ടാമത്തെ ഫോം ബി.എൽ.ഒ.മാർക്ക് നൽകണം.





























