തൊടുപുഴ : തെന്നിവീണ് തലയ്ക്ക് പരുക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചത് മരക്കൊമ്പു കൊണ്ടുള്ള സഹോദരന്‍റെ അടിയേറ്റാണെന്ന് പോലീസ് കണ്ടെത്തൽ. ഈസ്റ്റ് കലൂർ മലേക്കാവ് തഴുവംചിറയിൽ ജയേഷ് തങ്കപ്പൻ (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ സുമേഷ് തങ്കപ്പനെ (27) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 12നാണു സംഭവം. ഇവരുടെ അച്ഛനെ ജയേഷ് ആക്രമിക്കുന്നതു തടയുന്നതിനിടെ സുമേഷ് തേക്കിന്‍റെ കമ്പുകൊണ്ട് അടിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
തലയ്ക്കടിയേറ്റ് ബോധംകെട്ടുവീണ ജയേഷിനെ ഉടൻ തന്നെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ നിന്നു കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇൻക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചത്.
തലയിടിച്ചു വീണെന്ന് പറഞ്ഞ സ്ഥലം നിരപ്പായ പ്രദേശമായിരുന്നു. തലയിലെ മുറിവിന്‍റെ സ്വഭാവം ഇതുമായി ചേർന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പോലീസ് കണ്ടെത്തി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോൾ മരണകാരണം തലയ്ക്കേറ്റ അടിയാണെന്നു വ്യക്തമാവുകയും ചെയ്തു.





























