കർണാടക : കർണാടകയിൽ യുവാവ് പിതാവിനെ കൊന്ന് മൃതദേഹം വെട്ടി കിണറ്റിൽ തള്ളി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം. പ്രതിയായ 20 കാരനായ വിത്തലിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. പിതാവ് പരശുറാം മദ്യപിച്ചെത്തി പതിവായി മർദ്ദിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടി പല കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളുകയായിരുന്നു. ഡിസംബർ ആറിനും വിത്തലിനെ പിതാവ് മർദ്ദിച്ചിരുന്നു. പിതാവിന്‍റെ മൃതദേഹം ജില്ലയിലെ മുധോൾ ടൗണിലെ കുഴൽ കിണറിൽ മറവു ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മൃതദേഹം കുഴൽ കിണറിൽ ഉപേക്ഷിക്കാൻ സാധിക്കാതെ വന്നതോടെ പല കഷണങ്ങളാക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വിത്തൽ ഒളിവിൽ പോയിരുന്നു. ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തിയ യുവാവ് പിതാവുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയതാണെന്ന് പറഞ്ഞു. തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിയ്ക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ പരശുരാമന്‍റെ ശരീരത്തിന്‍റെ ചില ഭാഗങ്ങൾ പോലീസ് കണ്ടെടുക്കുകയും വിത്തലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൃതദേഹം ആദ്യം പൂർണ്ണമായും ഇറക്കാനാണ് വിത്തൽ പദ്ധതിയിട്ടിരുന്നത്. എന്നാൽ കുഴൽ കിണറിൽ മൃതദേഹം കുടുങ്ങി പോവുകയായിരുന്നു. പിന്നാലെ കഷ്ണങ്ങളാക്കി കുഴൽ കിണറിൽ വലിച്ചെറിയുകയായിരുന്നു. എന്നിട്ട് കിണർ മണ്ണിട്ട് മൂടുകയും ചെയ്തു. സംഭവത്തിൽ വിത്തലിന്‍റെ അമ്മ തന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു. കുറ്റസമ്മതം നടത്തണമെന്ന് താൻ മകനോട് ആവശ്യപ്പെട്ടതായും അമ്മ പറഞ്ഞു.
മകൻ പിതാവിനെ കൊല്ലാൻ പാടില്ലായിരുന്നു. അവൻ ഞങ്ങളോട് കാര്യം പറഞ്ഞപ്പോൾ അവനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഞങ്ങൾ അവനെ ഒരു തരത്തിലും സഹായിക്കില്ലെന്ന് പറഞ്ഞു. അവൻ കുറച്ച് ദിവസത്തേക്ക് അത് മറച്ചുവെക്കാൻ ശ്രമിച്ചിരുന്നു അമ്മ പറഞ്ഞു.































