പത്തനംതിട്ട: വെട്ടിമുറിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കുഴിച്ചിട്ട സ്ഥലങ്ങള്‍ പ്രതികള്‍ കാട്ടികൊടുത്തു, ഇവിടെനിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു. കൊച്ചിയിൽനിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊന്നു കഷ്‌ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരിൽ കുഴിച്ചിട്ടത് ദുർമന്ത്രവാദത്തിന്റെ ഭാഗമായ നരബലിക്കു വേണ്ടിയെന്നു സൂചനകൾക്കു പിന്നാലെ കൊല്ലപ്പെട്ടവരുടെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും ഭാര്യയുമാണ് അറസ്റ്റിലായ ദമ്പതികള്‍. ഇലന്തൂരിലെ വീട്ടുവളപ്പില്‍ പ്രതികളെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ലോട്ടറി വിൽപ്പനക്കാരായ തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസിലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് ക്രൂരമായ കൊലപാതകങ്ങൾക്ക് ഇരായായത്.





























