കോഴിക്കോട് : സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനെ (66)കൊലപ്പെടുത്തിയ കേസിലെ പ്രതി പെരുവട്ടൂർ പുറത്തോന അഭിലാഷിനെ (30) കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്തു. അയൽവാസിയും മുൻ സി.പി.എം പ്രവർത്തകനുമാണ് പ്രതി.പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നിൽ സത്യനാഥനാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.വ്യാഴാഴ്ച ചെറിയപ്പുറം പരദേവതാ ക്ഷേത്രോത്സവത്തിലെ ഗാനമേളയ്ക്കിടെ രാത്രി പത്ത് മണിയോടെയാണ് സംഭവം.സത്യനാഥൻ കുടുംബസമേതം എത്തിയിരുന്നു. പേരക്കിടാവ് ഉറങ്ങിയതോടെ മകളെ ഏൽപ്പിച്ച് ആൾക്കുട്ടത്തിലേക്ക് നീങ്ങിയ ഉടനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് അഭിലാഷ് തുരുതുരാ കുത്തുകയായിരുന്നു.
കഴുത്തിലും നെഞ്ചിലും കുത്തേറ്റ സത്യനാഥനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഓടിമറഞ്ഞ അഭിലാഷ് കൊയിലാണ്ടി പോലീസിൽ കീഴടങ്ങി.ദീർഘകാലം കൊയിലാണ്ടി നഗരസഭാ ഡ്രൈവറായിരുന്നു. ഗൾഫിൽ കുറച്ചുകാലം ജോലി ചെയ്തു തിരിച്ചത്തിയ അഭിലാഷ് ഓക്‌സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു.കൊലപ്പെടുത്താൻ ഉപയോഗിച്ച സർജിക്കൽ ബ്ലേഡ് പൊലീസ് കണ്ടെത്തി. ഡി ഐ. ജി. ജോൺസൺ, കണ്ണൂർ ഐ.ജി, സേതുറാം, എസ്.പി. അരവിന്ദ് സുകുമാർ, ഡിവൈ.എസ്.പി.മാരായ ഹരിപ്രസാദ്, സജേഷ് വാഴ വളപ്പിൽ, ബിജു, താമരശ്ശേരി ഡിവൈ. എസ്.പി. പ്രമോദ്, സി.ഐമാരായ മെൽവിൻ ജോസ്, എൻ. സുനിൽകുമാർ ഫോറൻസിക് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവർ ക്ഷേത്ര പരിസരത്തും സത്യനാഥിന്റെ വീട്ടിലും തെളിവെടുപ്പ് നടത്തി.





























