കണ്ണൂര്‍ : പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ശ്യാംജിത്തിന് തെളിവെടുപ്പിന് എത്തിച്ചു. വീടിനടുത്തെ ചെറിയ കുഴിയിൽ ഉപേക്ഷിച്ച ബാഗിൽ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. മാസ്ക്, ഷൂ, ഷർട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേൽപിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പിൻ്റെ ആയുധം, വിഷ്ണുപ്രിയയെ അടിക്കാൻ ഉപയോഗിച്ച ചുറ്റിക, കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി എന്നിവയാണ് ഈ ബാഗിൽ ഉണ്ടായിരുന്നത്. കൊലപാതകത്തിന് ശേഷം ഈ സാധനങ്ങളെല്ലാം ബാഗിലാക്കി മാനന്തേരിയിലേക്ക് വന്ന പ്രതി വീടിന് അടുത്തുള്ള ഒരു കുഴിയിൽ ഇത് ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇതേക്കുറിച്ച് പ്രതി തന്നെ പോ ലീസിന് വിവരം നൽകി.
വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 10 മണിയോടെ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഇന്നലെ പാനൂരിൽ വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നു.





























