കോഴിക്കോട് : മിസോറാം ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള മുസ്ലീം സംഘടനാ നേതാക്കളുമായി നിശ്ചയിച്ച കൂടിക്കാഴ്ച നടന്നില്ല. കോഴിക്കോട് വെച്ച് നടത്താന്‍ തീരുമാനിച്ച പരിപാടിയിലേക്ക് മുസ്ലിം സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്നാണ് അവസാന നിമിഷം കൂടിക്കാഴ്ച നിര്‍ത്തിവെച്ചത്. അതേസമയം മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ മറ്റൊരു ചടങ്ങില്‍ വെച്ച് ശ്രീധരന്‍പിള്ളയെ കണ്ട് നിവേദനം കൈമാറി .
മിസോറാം ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പിലൂടെയാണ് ശ്രീധരന്‍പിള്ള മുസ്ലിം നേതാക്കളുമായി കോഴിക്കോട് വെച്ച് കൂടിക്കാഴ്ച നടത്തും എന്നറിയിച്ചിരുന്നത്. എന്നാല്‍ സംഘടനാ പ്രതിനിധികളാരും എത്താത്തതിനെ തുടര്‍ന്ന് കൂടിക്കാഴ്ച പാളി. അതേസമയം കൂടിക്കാഴ്ച ജനുവരി 30 ലേക്ക് മാറ്റിയതായാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.
അതിനിടെ കെ.എൻ.എം നേതാവ് ഹുസൈൻ മടവൂർ മറ്റൊരു ചടങ്ങിൽ ശ്രീധരൻപിള്ളക്ക് നിവേദനം സമർപ്പിച്ചു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങൾ 80 ശതമാനവും മുസ്ലീം വിഭാഗത്തിനാണ് ലഭിക്കുന്നതെന്ന ക്രിസ്ത്യൻ നേതാക്കളുടെ പരാതി സംബന്ധിച്ച യാഥാർഥ്യം വ്യക്തമാക്കുന്ന കത്താണ് ശ്രീധരൻപിള്ളക്ക് നൽകിയതെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
കഴിഞ്ഞ മാസം കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്കിടയിലെ തർക്കത്തിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് ശ്രീധരന്‍ പിള്ള പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ കേന്ദ്രസർക്കാറുമായി അടുപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീധരൻ പിള്ളയുടെ മുസ്ലീം നേതാക്കളുമായുള്ള കൂടിക്കാഴ്ച തീരുമാനിച്ചതും പിന്നീട് റദ്ദാക്കിയതും.