ഡല്‍ഹി: ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശർമിള കോൺഗ്രസിൽ ചേര്‍ന്നതായി റിപ്പോർട്ടുകൾ. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്നാണ് ശര്‍മ്മിളയെ സ്വീകരിച്ചത്. തന്‍റെ പാര്‍ട്ടിയായ വൈ.എസ്.ആർ.ടി.പി കോൺഗ്രസിൽ പൂര്‍ണമായും ലയിച്ചതായി ശര്‍മ്മിള വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ശർമിളയെ മുൻ നിർത്തി ജഗൻ മോഹനെ നേരിടാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത് . എൻഡിഎയിലേക്ക് നരേന്ദ്ര മോദി വിളിച്ചിട്ടും പോകാത്ത ശർമിളയിലൂടെ തെലങ്കാനയിലെ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസം കോൺഗ്രസിനുണ്ട്.
ഹൈക്കമാൻഡുമായി നടത്തിയ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് വൈഎസ്ആർ തെലുഗു ദേശം പാർട്ടി സ്ഥാപക വൈഎസ് ശർമിള കോൺഗ്രസിൽ എത്തുന്നത്. പാർട്ടിയെ തന്നെ കോൺഗ്രസിൽ ശർമിള ലയിപ്പിക്കുമ്പോൾ മറ്റ് ഭാരവാഹികൾക്കും അർഹിക്കുന്ന സ്ഥാനം നൽകുമെന്ന് കോൺഗ്രസ് വാക്ക് നൽകിയിട്ടുണ്ട്. അതേസമയം ഈ വർഷം ലോക് സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പും ആന്ധ്രാപ്രദേശിൽ നടക്കുന്നുണ്ട്. രേവന്ത് റെഡ്ഡിയിലൂടെ തെലങ്കാനയിൽ നേടിയ വിജയം ആന്ധ്രാ പ്രദേശിൽ ശർമിളയിലൂടെ ആവർത്തിക്കാം എന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.