തിരുവനന്തപുരം : കേരളം ലോകത്തിനു മുന്നിൽ വലിയ സ്ഥാനം നേടാൻ കഴിഞ്ഞ നാടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നേതാവ് എന്നത് പേരിൻ്റെ വലതുഭാഗത്ത് എഴുതി ചേർക്കുന്ന സ്ഥാനപ്പേരല്ല. ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നവരാണ് നേതാക്കൾ എന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം എന്ന പേരിൽ BJP നേതാക്കൾ പറയുന്നത് ശുദ്ധ അസംബന്ധം ആണ്. ഈ സനാതന ധർമ്മത്തിൻ്റെ നേരെ ആദ്യം വിരൽ ചൂണ്ടിയത് ശ്രീ നാരായണ ഗുരുവാണ് എന്നും അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ നിന്നു വരുന്നവരുടെ ദുബായ് ആണ് കേരളം. കേരളത്തിൽ കൂലിക്കൂടുതൽ ഉണ്ടായതിന് കാരണം ഗവൺമെൻ്റ് ഇടപെടൽ ആണ്. വിദ്യാഭ്യാസ മേഖലയിൽ കേരളം ലോകോത്തര വളർച്ച നേടി. സിനിമയിലും നാടകത്തിലും മാത്രമേ കേരളത്തിൽ ജന്മിമാർ ഉള്ളൂ എന്നും ജന്മികൾ ഇല്ലാത്ത നാടാണ് കേരളം എന്നും അദ്ദേഹം പറഞ്ഞു.
36 ലക്ഷം കുടുംബങ്ങൾക്ക് ഭൂമി നൽകി. ഇത്രയധികം പേർക്ക് ഉന്നത വിദ്യാഭ്യാസം നേടാൻ കഴിഞ്ഞ മറ്റൊരു നാട് രാജ്യത്തില്ല. പാവപ്പെട്ട കുടുംബങ്ങളിൽ പോലും ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാർ ഉണ്ട്. പാവപ്പെട്ടവർക്ക് ഇത്രയധികം ക്ഷേമ പെൻഷൻ നൽകുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല. കേരളത്തിൽ ഒരു വികസനവും നടക്കരുതെന്നാണ് യുഡിഎഫിന്റെ രാഷ്ട്രീയം. പിന്നെയുള്ളത് രാഹുൽ മാങ്കൂട്ടത്തിന്റെ രാഷ്ട്രീയമാണ്. ഇതുവരെ കണ്ടത് മഞ്ഞുമലയുടെ ഒരറ്റം മാത്രം ആണ്. ജീർണ്ണമായ ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതാണ് ഭംഗി എന്നും രാഹുൽ പോലുള്ള ഒരാൾക്ക് MLA ആയി തുടരാൻ അവകാശം ഇല്ലെന്ന് കേരളം ഒറ്റക്കെട്ടായി പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു.






























