തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന എം.വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ യൂത്ത് കോൺഗ്രസ് നിയമനടപടിക്ക്. ഗോവിന്ദന്റെ പ്രസ്താവന ക്രൂരമായ വിവരക്കേടാണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ‘പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഒരു ഡമ്മിയെയാണ് പിണറായി വിജയൻ നിയമിച്ചത്.ആ സ്ഥാനത്തിരുന്നാണ് വിവരക്കേട് പറഞ്ഞത്. രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നാണ് രാഹുൽ കഴിക്കുന്നത്’. ഇന്നലെ നടന്ന രാഹുലിന്റെ വൈദ്യ പരിശോധനയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന് സംശയിക്കുന്നതായും ഷാഫി പറമ്പിൽ വ്യക്തമാക്കി .
ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സർക്കാർ കാണിക്കുന്ന ക്രൂരസമീപനത്തിന്റെ തെളിവാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. അക്രമത്തിന് ആഹ്വാനം ചെയ്തെന്നാണ് രാഹുലിനെതിരായ കേസ്. അങ്ങനെയെങ്കിൽ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രിയെയാണ്. എഫ്.ഐ.ആറിൽ വധശ്രമം എന്ന് പറഞ്ഞ വിഷയത്തെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനം എന്നാണ് വിശേഷിപ്പിച്ചത്. ചെടിച്ചട്ടികൊണ്ട് തലയ്ക്കടിക്കൽ തുടങ്ങണമെന്ന് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും സതീശൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.





























