കണ്ണൂർ: സിപിഎമ്മിനെതിരെ കെസി വേണുഗോപാൽ ഉന്നയിച്ച വ്യാജ രേഖാ ആരോപണത്തെ ശക്തമായ ഭാഷയിൽ തള്ളിക്കളഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കെസി വേണുഗോപാലിൻ്റെ ആരോപണം പച്ച കള്ളമാണെന്നും പോക്കറ്റ് അടിച്ചോടുമ്പോൾ കള്ളാ കള്ളാ എന്ന് വിളിച്ചു പറയുന്ന ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെയാണ് വേണുഗോപാലിൻ്റെ ആരോപണമെന്നും വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് എം വി ജയരാജൻ പറഞ്ഞു. യഥാർത്ഥത്തിൽ ഇലക്ഷൻ കമ്മീഷന്റെ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി യൂത്ത് കോൺഗ്രസ് ഇലക്ഷൻ അട്ടിമറിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണ് കെസി വേണുഗോപാൽ ആരോപണം ഉന്നയിക്കേണ്ടതെന്ന് ജയരാജൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണഘട്ടത്തിൽ ഇടതുപക്ഷത്തിനു ലഭിക്കുന്ന സ്വീകാര്യതയിൽ വിറളിപൂണ്ട പ്രതിപക്ഷം വ്യാജ ആരോപണങ്ങളുമായി ജനശ്രദ്ധ തിരിക്കാൻ ശ്രമം നടത്തുകയാണ്, ഇതിന്റെ ഭാഗമായാണ് കണ്ണൂരിലെ സിപിഐഎം പ്രവർത്തകർക്കെതിരെ ഇന്നലെ തെറ്റായ ആരോപണവുമായി വേണുഗോപാൽ രംഗത്ത് വന്നത്. വയനാട് വീട് നിർമ്മാണ ഫണ്ടിലും ഹരിയാന സീറ്റ് വിവാദത്തിലും വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പേരുകൾ വന്ന സാഹചര്യത്തിലാണ് വേണുഗോപാലിന്റെ വ്യാജആരോപണം.





























