കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ കാലതാമസം ഉണ്ടാകുമെന്നാണ് സൂചന. കേസിന്റെ ഗൗരവം കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിനും നിയമ നടപടികൾക്കും ശേഷം മാത്രമേ മൃതദേഹങ്ങൾ വിട്ടു നൽകൂവെന്നാണ് വിവരം. ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ കോട്ടയം സ്വദേശി യായ അനിലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിൽപീറ്റസിൽ ഒരേ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരിയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് കൊല്ലപ്പെട്ടത്. അഞ്ജനയെ അനില കാർ ഇടിപ്പിച്ചു കൊലപ്പെടുത്തുന്നത് കണ്ടവരുണ്ട്. ആനിന്റെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട അഞ്ജനയും ആനിയും കസ്റ്റഡിയിലുള്ള അനിലയും അടുത്ത സുഹൃത്തുക്കളായിരുന്നു. മൂന്ന് യുവതികളും കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയേറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും ചെയ്തിരുന്നു. അഞ്ജന അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ വിജേഷ് ആണ് ഭർത്താവ്. ഒരു ആറുവയസ്സുകാരി മകളുണ്ട്. കോട്ടയം സ്വദേശിയായ ആനിൻ്റെ ഭർത്താവ് ജേക്കബ് (മിഥുൻ) ഐ.ടി മേഖലയിലാണ് ജോലി ചെയ്യുന്നത്. രണ്ട് മക്കളുണ്ട്.






























