തിരുവനന്തപുരം : പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് കേസിലെ ഇ.ഡി അന്വേഷണത്തെയും റെയ്ഡുകളെയും രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. ഇത് രാഷ്ട്രീയമായ നീചവും ഗൂഢാലോചനയുടെ ഭാഗവുമായ നീക്കമാണെന്നും ജനങ്ങളെ അണിനിരത്തി ഇതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കങ്ങൾ’ സി.പി.എമ്മിനെ ഭയപ്പെടുത്താനാണ് ലക്ഷ്യമെങ്കിൽ അത് നടക്കാൻ പോകുന്നില്ലെന്ന് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. “സി.പി.എമ്മിനെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെങ്കിൽ പുല്ലാണ് ഞങ്ങൾക്ക് ഈ നീക്കങ്ങൾ. അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമാണ് സി.പി.ഐ.എം. ഇതിലും വലിയ അടിച്ചമർത്തലുകൾ നേരിട്ടാണ് ഈ പാർട്ടി വളർന്നു വന്നത്. നേതാക്കളെ ലക്ഷ്യം വെച്ച് പാർട്ടിയെ തകർക്കാമെന്ന് ആരും കരുതേണ്ട,” എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിജെപിയുടെ രാഷ്ട്രീയ വിഭാഗമായി ഇ.ഡി കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഒരു രാഷ്ട്രീയ വിഭാഗമായി മാറിയിരിക്കുകയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്. രാഹുൽ ഗാന്ധി കേരളത്തിൽ വന്നപ്പോൾ എന്തുകൊണ്ടാണ് പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിച്ചിരുന്നു. ആ ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ ബിജെപി നൽകുന്നത്. കോൺഗ്രസും ബിജെപിയും ചേർന്നുള്ള ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.






























