കൊല്ലം : കുഞ്ഞിന്റെ പേരിടൽ ചടങ്ങുമായി ബന്ധപ്പെട്ട് മാതാവും പിതാവും കൂടി തമ്മിലടിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊല്ലം തെന്മലയിലാണ് സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കലും തമ്മിലാണ് തര്‍ക്കം. കുഞ്ഞ് ജനിച്ച് 28-ാം ദിവസമാണ് പൊതുവെ പേരിടല്‍ ചടങ്ങ് നടക്കുന്നത്.
കുഞ്ഞിന്റെ ഒരു ചെവി വെറ്റില കൊണ്ട് അടച്ച് പിടിച്ച് മറ്റെ ചെവിയില്‍ മൂന്ന് പ്രാവശ്യം പേര് വിളിക്കണമെന്നാണ് ചടങ്ങ്. ഇവിടെ ചടങ്ങില്‍ കുട്ടിയുടെ പിതാവ് അലംകൃത എന്ന പേര് കുട്ടിയുടെ ചെവിയില്‍ വിളിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് കേട്ട ഉടന്‍ തന്നെ പ്രകോപിതയായ കുട്ടിയുടെ മാതാവ് കുഞ്ഞിനെ ബലമായി പിടിച്ച് വാങ്ങുകയും കുഞ്ഞിന്റെ ചെവിയില്‍ അനാമിക എന്ന് വിളിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്.
ഇതേ തുടര്‍ന്നാണ് പിന്നീട് കൂട്ടത്തല്ലും ബഹളവുമുണ്ടായത്. ചടങ്ങില്‍ പങ്കെടുത്ത ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ വൈറലാവുകയായിരുന്നു. ഈ അച്ഛന്റേയും അമ്മയുടേയും ഇടയില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞിന്റെ അവസ്ഥ എന്താകുമെന്നാണ് വീഡിയോയ്‌ക്ക് ലഭിക്കുന്ന പ്രതികരണം.





























