ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുമ്പോള്‍ വികാരാധീനനായി പ്രധാനമന്ത്രി മോദി. കോവിഡ് വാക്‌സിന്‍ വിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി വിതുമ്പിയത്.
കോവിഡ് മഹാമാരി ജനങ്ങളെ അവരുടെ കുടുംബങ്ങളില്‍നിന്ന് അകറ്റി.
സ്വന്തം മക്കളെ കാണാനാകാതെ അമ്മമാര്‍ കരഞ്ഞു. ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്ന മാതാപിതാക്കളെ കാണാന്‍ മക്കള്‍ക്ക് സാധിച്ചില്ല. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കായി യഥാവിധി മരണാനന്തര ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ പോലും സാധിച്ചില്ല മോദി പറഞ്ഞു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുമ്പോഴാണ് പ്രധാനമന്ത്രി വേദന കടിച്ചമർത്തിയത്.
ഇന്ത്യന്‍ വാക്‌സിന്‍ ഏറ്റവും ചെലവു കുറഞ്ഞതും ലോകത്തിലെ ഏറ്റവും മികച്ചതുമാണെന്ന് വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മോദി പറഞ്ഞു. കോവിഡിന് എതിരായ പോരാട്ടം രാജ്യത്തിന്റെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വര്‍ധിപ്പിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ആത്മവിശ്വാസം ദുര്‍ബലമാകാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.






























