ഹൂസ്റ്റൺ : നിർണായകമായ ചൊവ്വാ ദൗത്യത്തിലേക്ക് സന്നദ്ധ സേവകരെ തേടി നാസ. ചൊവ്വയുടേതിന് സമാനമായി കൃത്രിമമായി സൃഷ്ടിച്ച സാഹചര്യത്തിൽ ഒരു വർഷം താമസിച്ച് നാസയോടൊപ്പം വിവിധ പരീക്ഷണങ്ങളിൽ ഏർപ്പെടാൻ സന്നദ്ധരായ നാല് പേരെയാണ് ബഹിരാകാശ പര്യവേക്ഷണ കേന്ദ്രം തേടുന്നത്. ചൊവ്വാ ഗ്രഹത്തിൽ ഒരു വർഷം താമസിക്കുന്നത് മനുഷ്യ ശരീരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങളേക്കുറിച്ച് പഠിക്കാനാണ് ഈ പരീക്ഷണം. 1700 സ്ക്വയർ ഫീറ്റ് വലുപ്പമുള്ള കൃത്രിമ ചൊവ്വാ ഗ്രഹത്തിലാകും പരീക്ഷണം നടക്കുക. ചപ്പീ മിഷന്റെ ഭാഗമായുള്ള രണ്ടാമത്തെ പരീക്ഷണമാണ് ഇത്. ടെക്സാസിലെ ഹൂസ്റ്റണിലെ നാസയുടെ ജോൺസൺ സ്പേസ് സെന്ററില് സജ്ജമാക്കുന്ന ത്രീഡി പ്രിന്റഡ് ചൊവ്വാ ഗ്രഹത്തിലാണ് നിർണായ പരീക്ഷണങ്ങൾ നടക്കുക.
മാർസ് ഡൂൺ ആൽഫ എന്നാണ് ഈ പരീക്ഷണത്തിന് നൽകിയിരിക്കുന്ന പേര്. ഭക്ഷ്യ വസ്തുക്കൾ വളർത്താനും ആരോഗ്യ സംരക്ഷണത്തിനും പഠനത്തിനുമായി വിവിധ ഇടങ്ങളുള്ള ഈ കൃത്രിമ ഗ്രഹത്തിൽ കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ചായിരിക്കും സന്നദ്ധ സേവനത്തിനെത്തുന്നവരുടെ അതിജീവനം. താമസിക്കുന്ന സ്ഥലം ശുചിയാക്കുന്നതും ചെടികൾ വളർത്തുന്നതും ഗവേഷക സംഘവുമായി ബന്ധപ്പെട്ട് റോബോട്ടിക്സ് പരീക്ഷണങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്നവർ ഏർപ്പെടേണ്ടി വരും. ഉപകരണങ്ങൾ പരാജയപ്പെടുന്നതും ഭൂമിയുമായി ബന്ധങ്ങളിൽ തടസങ്ങൾ നേരിടുന്നതടക്കമുള്ള വെല്ലുവിളികൾ കൃത്രിമ ചൊവ്വാഗ്രഹത്തിൽ താമസിക്കുന്നവർക്ക് നേരിടേണ്ടി വരും.