ഡൽഹി : താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കർഷക സമരം മൂന്നാം ദിവസവും തുടരുകയാണ്. ഇന്നത്തെ ചർച്ചയിൽ ആവശ്യങ്ങളിൽ തീരുമാനം ആയില്ലെങ്കിൽ സമരം കടുപ്പിക്കുമെന്ന് കർഷകർ വ്യക്തമാക്കി. കർഷകരെ തടയാൻ അതിർത്തികളിൽ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. അതേസമയം ബാരിക്കേഡുകള്‍ തകർക്കാൻ ഗ്രാമങ്ങളിൽ നിന്നും ജെസിബി കൊണ്ടുവരുമെന്നാണ് കർഷകരുടെ പ്രതികരണം.
പഞ്ചാബ് അതിർത്തിയിലുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് തുടരാൻ ഇന്നും ശ്രമം നടത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷകരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. വൈകിട്ട് 5 മണിക്കാണ് ചർച്ച. ഇത് മൂന്നാം തവണയാണ് കർഷകരും സർക്കാരും തമ്മിൽ ചർച്ച നടത്തുന്നത്. സംയുക്ത കിസാൻ മോർച്ച, കിസാൻ സഭ ഉൾപ്പെടെയുള്ള സംഘടനകൾ ആഹ്വാനം ചെയ്ത ഗ്രാമീണ ബന്ദ് നാളെയാണ്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസും നാളെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചു.





























