ദില്ലി : കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടത്തി വരുന്ന കർഷക സമരത്തിനെതിരെ രൂക്ഷവിമർശവുമായി സുപ്രീം കോടതി. കർഷകർ ഡൽഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. സൈനിക വാഹനങ്ങളെവരെ തടഞ്ഞ കർഷകർ അവരെ പരിഹസിക്കുന്നു.
ജന്തർമന്തറിൽ പ്രക്ഷോപം നടത്താൻ അനുമതി തേടിയുള്ള ഹർജി പരിഗണിക്കവെയാണ് വിമർശനം . ജുഡീഷ്യൽ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്ന് കർഷകരോട് കോടതി ചോദിച്ചു. തുടർന്ന് ഡൽഹി അതിർത്തിയിൽ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാൻ മഹാ പഞ്ചായത്ത് സംഘടന മറുപടി നൽകി. കാര്യങ്ങൾ വ്യക്തമാക്കി തിങ്കളാഴ്ച്ചയോടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.
സമരത്തിന്റെ പേരിൽ തലസ്ഥാനത്തെ ദേശീയ പാതകൾ തുടരെ ഉപരോധിക്കുന്നതും ഗതാഗതം തടസ്സപ്പെടുത്തുന്നതും ശരിയല്ലെന്നും കാർഷിക നിയമങ്ങൾക്കെതിരെ കോടതികളിൽ ഹർജികൾ നൽകിയരിക്കവെ ഇനിയും എന്തിനാണ് സമരം തുടരുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കർഷക നിയമങ്ങളെ എതിർത്ത് കൊണ്ട് കോടതികളെ സമീപിച്ച സാഹചര്യത്തിൽ പിന്നെയും പ്രക്ഷോഭം തുടരുന്നതിന്റെ അർത്ഥമെന്താണ്. നിങ്ങൾക്ക് കോടതികളിൽ വിശ്വാസമുണ്ടെങ്കിൽ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തൂയെന്നും കോടതി പറഞ്ഞു.