കോഴിക്കോട് : വെങ്ങളം – അഴിയൂർ ദേശീയപാത ആറുവരിയാക്കുന്ന പ്രവൃത്തി കരാറെടുത്ത കമ്പനിക്ക് നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ഇനിയും സ്ഥലം കിട്ടിയില്ല. പ്ലാന്റ് സ്ഥാപിക്കാനും നിർമാണ സാമഗ്രികൾ സംഭരിച്ചുവെക്കാനും എട്ടേക്കർ സ്ഥലമെങ്കിലും കിട്ടണമെന്നതാണ് കമ്പനിയുടെ നിലപാട്. ഇത്രയും സ്ഥലം യോജിച്ച സ്ഥലത്ത് കിട്ടാത്തതാണ് പ്രശ്നം.
അയനിക്കാടിന് സമീപം യോജിച്ച സ്ഥലം കമ്പനിതന്നെ കണ്ടെത്തിയെങ്കിലും ഇവിടെ നഞ്ചഭൂമിയുള്ളതിനാൽ പ്രാദേശികമായി എതിർപ്പുയർന്നതോടെ ഇത് അനിശ്ചിതത്വത്തിലായി. വിഷയം പഠിക്കാൻ കളക്ടർ കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ചിരുന്നു. ചേമഞ്ചേ രിയിലും ഒരു സ്ഥലം കളക്ടർ സന്ദർശിച്ചെങ്കിലും ഇവിടെ നീർത്തടമുണ്ട്. അഴിയൂർ മുതൽ വെങ്ങളം വരെയുള്ള 40 കിലോമീറ്റർ പാത ആറുവരിയാക്കാനുള്ള പ്രവൃത്തി കരാറെടുത്തത് അദാനി ഗ്രൂപ്പാണ്. ഇവർ ഈ പ്രവൃത്തി അഹമ്മദാബാദ് ആസ്ഥാനമായുള്ള വാഗഡ് എന്ന കമ്പനിക്ക് ഉപകരാർ നൽകി.
റോഡ് വികസനത്തിനുള്ള സ്ഥലം ഏതാണ്ട് 90 ശതമാനവും കൈമാറിക്കിട്ടിയതോടെ കമ്പനി പ്രവൃത്തിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തു. ഇതിന്റെ ഭാഗമായി 31 ടിപ്പർ ലോറികളും മണ്ണുമാന്തിയന്ത്രങ്ങളും മറ്റ് യന്ത്രസാമഗ്രികളും പ്രത്യേക ചരക്കുതീവണ്ടിയിൽ എത്തിച്ചു. ഇവയെല്ലാം ഇപ്പോൾ പയ്യോളി സ്കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയാണ്. നൂറോളം തൊഴിലാളികളും എത്തിയിട്ടുണ്ട്. പ്ലാന്റ് സജ്ജമാകാത്തതിനാൽ തൊഴിലാളികളെല്ലാം വെറുതെയിരിക്കുകയാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഒരു ലോഡ് യന്ത്രസാമഗ്രികളും ടിപ്പർ ലോറികളുംകൂടി ചരക്കുതീവണ്ടിയിൽ എത്താനുണ്ട്.





























