ചെങ്ങന്നൂർ : വിദ്യാഭ്യാസ വകുപ്പിൻ്റെയും ഇടതു സർക്കാരിൻ്റെയും വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) ഉപജില്ലാ സമിതി ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ കാര്യാലയത്തിൽ ധർണ്ണ നടത്തി. അശാസ്ത്രീയമായ വിദ്യാഭ്യാസ കലണ്ടറും ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ നയങ്ങളും അധ്യാപക സമൂഹത്തിനും വിദ്യാർത്ഥികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങളെയും ദോഷമായി ബാധിക്കുന്നതാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. ആർ. രാജീവ് കുമാർ പറഞ്ഞു. അദ്ധ്യാപകരുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കുന്ന ഇടതു സർക്കാരിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് അധ്യാപക സമൂഹം.
നേരത്തെ ആറാം പ്രവൃത്തി ദിനത്തിൽ നടത്തിയ ക്ലസ്റ്റർ എൻ.ടി.യു. ബഹിഷ്ക്കരിച്ചിരുന്നു. വിദ്യാഭ്യാസ അവകാശ നിയമങ്ങൾ അവഗണിച്ച് പ്രഖ്യാപിച്ച അക്കാദമിക കലണ്ടർ പുനഃപരിശോധിക്കുക, അധ്യാപകരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് പരിഷ്കരിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ തുക കാലോചിതമായി വർദ്ധിപ്പിക്കുക, ആറാം ശനിയാഴ്ചകൾ പ്രവൃത്തി ദിനങ്ങളാക്കിയ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ. ഉമാ ശർമ്മ , കെ.ആർ അനന്തൻ, സൗമ്യ .എസ്, വി.കെ ഗോപകുമാർ, രാഹുൽ എന്നിവരും പങ്കെടുത്തു.





























