തിരുവനന്തപുരം: ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ തുടർനടപടികൾ വേഗത്തിലാക്കി സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ. ചില കാര്യങ്ങളിൽ വ്യക്തത വരുത്തി കൊണ്ട് എസ്ഐടി നൽകിയ റിപ്പോർട്ട് ഡിജിപി പരിശോധിക്കുകയാണ്. അജിത് കുമാറിന്റെ കൂടി വിശദീകരണം ലഭിച്ചശേഷം റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഉദ്യോഗസ്ഥർക്കെതിരെ നടപടിയിലേക്ക് കടക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. റിപ്പോർട്ടിൽ വേഗത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗൺമാൻമാരുടെ മർദ്ദനത്തിനിരയായ എഡി തോമസ് എംഎൽഎയും അജയ് ജൂവൽ കുര്യാക്കോസും മുഖ്യമന്ത്രിയെ നേരിൽ കാണാൻ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് കൊച്ചിയിൽ വച്ച് ഇരുവരും മുഖ്യമന്ത്രിയെ കണ്ടേക്കും.
കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥരെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയതും കേസ് ഡയറി തിരുത്തിയതും കോടതിയിൽ നൽകാൻ റഫര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയതും എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരാണ്. എന്നാല്‍ ഇതില്‍ അജിത് കുമാറിന്റെ പങ്ക് സ്ഥിരീകരിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നായിരുന്നു ഡിജിപിയുടെ നിലപാട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുന്നതിന് വേണ്ടിയാണ് അന്വേഷണ സംഘത്തോട് വിശദാംശങ്ങൾ തേടിയിരുന്നത്.കേസ് അട്ടിമറിച്ചതില്‍ എഡിജിപിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായതിനാല്‍ എം.ആര്‍ അജിത് കുമാറിനും ഉത്തരവാദിത്തം ഉണ്ടെന്നാണ് ഡിജിപിയുടെ നിലപാട്.





























