മുംബൈ: കള്ളപ്പണ കേസിൽ ഒന്നര വർഷത്തോളമായി വിചാരണത്തടവിൽ കഴിയുന്നതിനിടെ ഇടക്കാല ജാമ്യം ലഭിച്ച മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് പുറത്തിറങ്ങി. വെള്ളിയാഴ്ചയാണ് വൃക്കരോഗിയായ മാലിക്കിന് സുപ്രീംകോടതി രണ്ടുമാസത്തെ ചികിത്സ ജാമ്യം അനുവദിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് നവാബ് മാലിക്കിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. കോടതി അനുമതിയോടെ കുർളയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാലിക്കിനെ സ്വീകരിക്കാൻ സുപ്രിയ സുലെ എത്തിയിരുന്നു.
ജൂലൈയിൽ നവാബ് മാലിക്കിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി തള്ളിയിരുന്നു. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷയാണ് ജസ്റ്റിസ് അനുജ പ്രഭുദേശയുടെ സിംഗ്ൾ ബെഞ്ച് തള്ളിയത്. മാലിക്കിന്റെ വൃക്കകളിലൊന്ന് പ്രവർത്തനരഹിതമാണെന്നും വൃക്കരോഗത്തിന്റെ മൂന്നാം ഘട്ടത്തിലേക്കു പ്രവേശിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചപ്പോൾ ഒരു വൃക്കയുമായി നിരവധി പേർ സാധാരണ ജീവിതം നയിക്കുന്നുണ്ടെന്നും നിലവിൽ മാലിക്കിന് സ്വന്തം ചെലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നുണ്ടെന്നുമായിരുന്നു ഇ.ഡിയുടെ വാദം.





























