തിരുവനന്തപുരം : എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയെങ്കിലും മുഗള്‍ ഭരണചരിത്രവും ഗുജറാത്ത് കലാപവും സംസ്ഥാന സിലബസില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എസ്.സി.ഇ.ആര്‍.ടി.ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. രാഷ്ട്രീയതാല്പര്യം മുന്‍നിര്‍ത്തി എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങള്‍ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിപ്പിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കുലര്‍ ഉടന്‍ പുറത്തിറങ്ങും.
എസ്.സി.ഇ.ആര്‍.ടി. റിപ്പോര്‍ട്ടനുസരിച്ചാണ് സര്‍ക്കാര്‍ നടപടി. ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകങ്ങളിലെ ഭാഗങ്ങള്‍ പഠിപ്പിക്കാമെന്നാണ് നിര്‍ദേശം. പഠിപ്പിച്ചാലും ഇല്ലെങ്കിലും എന്‍.സി.ഇ.ആര്‍.ടി. ഒഴിവാക്കിയ പാഠഭാഗങ്ങളില്‍നിന്നും പരീക്ഷയ്ക്കു ചോദ്യങ്ങളുണ്ടാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, സോഷ്യോളജി, ഇക്കണോമിക്‌സ് എന്നീ ഒമ്പതുവിഷയങ്ങളിലാണ് സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ എന്‍.സി.ഇ.ആര്‍.ടി. സിലബസ് പിന്തുടരുന്നത്. ഈ പുസ്തകങ്ങളിലെ 30 ശതമാനം പാഠഭാഗങ്ങള്‍ ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ചെങ്കിലും കേരളം തീരുമാനമെടുത്തില്ല.
ചരിത്രപുസ്തകത്തില്‍ മുഗള്‍ഭരണവും ഗുജറാത്ത് കലാപവും ഒഴിവാക്കിയതായിരുന്നു പ്രശ്‌നം. പൊളിറ്റിക്കല്‍ സയന്‍സില്‍ ജനാധിപത്യം, മതേതരത്വം, ദളിത് മുന്നേറ്റങ്ങള്‍, ത്രിതല പഞ്ചായത്തീരാജ് തുടങ്ങിയ പാഠഭാഗങ്ങളും ഒഴിവാക്കപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ എസ്.സി.ഇ. ആര്‍.ടി.യുടെ റിപ്പോര്‍ട്ട് തേടിയത്. ആറുമാസമായി സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ വലയ്ക്കുന്ന ആശയക്കുഴപ്പത്തിലാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ തീരുമാനം.





























