കോഴിക്കോട് : എലത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ മുൻ മന്ത്രിയും എൻസിപി നേതാവുമായ എ.കെ ശശീന്ദ്രനെതിരെ പാർട്ടിയിൽ വിമർശനം കടുക്കുന്നു. ശശീന്ദ്രൻ എലത്തൂരിലെ തോൽവി ചോദിച്ചു വാങ്ങിയതാണെന്ന രൂക്ഷമായ ആരോപണവുമായി എൻസിപി എലത്തൂർ ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. മണ്ഡലത്തിൽ ശശീന്ദ്രന് പകരം മറ്റാര് മത്സരിച്ചിരുന്നെങ്കിലും എൽഡിഎഫിന് വിജയം ഉറപ്പായിരുന്നുവെന്ന് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. പുതിയ ആളുകൾക്ക് അവസരം നൽകണമെന്ന ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് ശശീന്ദ്രൻ വീണ്ടും സ്ഥാനാർത്ഥിയായതെന്ന് അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയത്തിലെ ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കുന്നതിൽ ശശീന്ദ്രന് വീഴ്ച പറ്റിയെന്നും ഇതാണ് പരാജയത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായിട്ടും തൊട്ടടുത്ത മണ്ഡലമായ ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസ് വിജയിച്ചത് എലത്തൂർ ബ്ലോക്ക് കമ്മിറ്റി ചൂണ്ടിക്കാട്ടി. എലത്തൂരിലെ പരമ്പരാഗത വോട്ടുകൾ നിലനിർത്താൻ എൽഡിഎഫിന് സാധിക്കുമായിരുന്നുവെന്നും എന്നാൽ ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ ഉറച്ച സീറ്റ് ഇല്ലാതാക്കിയെന്നും പ്രവർത്തകർക്കിടയിൽ പ്രതിഷേധമുണ്ട്.






























