തൊടുപുഴ : ഇടുക്കി ജില്ലയിലെ തൊടുപുഴ കരൂരിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം സ്വദേശിയായ മുഹമ്മദ് നിയാസിനെയാണ് തൊടുപുഴ പോലീസ് പിടികൂടിയത്. കരൂരിൽ നിന്ന് രണ്ട് പശുക്കളെ മോഷണം പോയ സംഭവത്തിൽ പോലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പ്രദേശത്തെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയാണ് പ്രതിയെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്.
മോഷ്ടിച്ച പശുക്കളെ പാലക്കാട് ജില്ലയിലെ കാലിചന്തയിൽ എത്തിച്ച് വിറ്റതായി പ്രതി പോലീസിനോട് സമ്മതിച്ചു. ഇയാളെ മോഷണം നടന്ന സ്ഥലങ്ങളിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വണ്ണപ്പുറം പഞ്ചായത്തിലെ മുസ്ലിം ലീഗ് അംഗത്തിന്റെ ഭർത്താവാണ് പിടിയിലായ മുഹമ്മദ് നിയാസ്. ഇയാൾക്ക് സമാനമായ മറ്റ് മോഷണക്കേസുകളിൽ പങ്കുണ്ടോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.






























