കായംകുളം : തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് യു. പ്രതിഭ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. തോൽവിക്ക് പിന്നാലെ പാർട്ടി നേതാക്കൾക്കെതിരെ പ്രതിഭ നടത്തുന്ന പ്രതികരണങ്ങൾ ശുദ്ധ അസംബന്ധമെന്ന് ആർ നാസർ പറഞ്ഞു. കായംകുളത്ത് തെരഞ്ഞെടുപ്പ് ഏകോപനം ഉണ്ടായില്ലെന്നും നേതാക്കൾ പ്രവർത്തിച്ചില്ലെന്നുമുള്ള പ്രതിഭയുടെ ആരോപണം നാസർ പൂർണമായും തള്ളി. പാർട്ടി പ്രത്യേകം ചുമതലപ്പെടുത്തിയ കെ.എച്ച്. ബാബുജനും സെക്രട്ടറി അഭിലാഷും മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അവരെ വിമർശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി ജനറൽ സെക്രട്ടറി തനിക്കെതിരെ പ്രവർത്തിച്ചു എന്ന പ്രതിഭയുടെ വാദത്തിന്, കഴിഞ്ഞ രണ്ട് തവണയും പ്രതിഭ ജയിച്ചത് ഇതേ എസ്എൻഡിപി വോട്ടുകൾ കൊണ്ടാണെന്ന് നാസർ മറുപടി നൽകി.
ഈ വോട്ടുകൾ ഇത്തവണ മാറിയെങ്കിൽ അത് എന്തുകൊണ്ടാണെന്ന് പ്രതിഭ തന്നെയാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എട്ട് വർഷമായി എംഎൽഎ ആയിരിക്കുന്ന മണ്ഡലത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് ആരുടെ കുഴപ്പം കൊണ്ടാണെന്ന് പ്രതിഭ ആലോചിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എൽഡിഎഫിന് ലഭിക്കേണ്ട വോട്ടുകൾ ഇത്തവണ മറിഞ്ഞിട്ടുണ്ട്. ഇത് പാർട്ടിയോടുള്ള പ്രതിഷേധമാണോ അതോ സ്ഥാനാർത്ഥിയോടുള്ള പ്രതിഷേധമാണോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.






























