പത്തനംതിട്ട : കേരളത്തിന്റെ വികസനത്തിന് വേഗത വർധിപ്പിക്കാൻ എൻ.ഡി.എ എം.പിമാരെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്കാര സമ്പന്നരായ കേരള ജനത വികസനം ആഗ്രഹിക്കുമ്പോൾ എൽ.ഡി.എഫും യു.ഡി.എഫും അക്രമത്തെ പ്രാത്സാഹിപ്പിക്കുകയാണെന്ന് നരേന്ദ്രമോദി പറഞ്ഞു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ യുവത്വത്തിന്റെ ഊർജം ഇരുമുന്നണികളും നഷ്ടപ്പെടുത്തുകയാണ്.കേരളത്തിൽ പരസ്പരം മത്സരിക്കുന്നതായി അഭിനയിക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ഡൽഹിയിൽ തോളോടു തോൾ ചേർന്ന് പ്രവർത്തിക്കും.
എൽ.ഡി.എഫ്- യു.ഡി.എഫ് എന്ന ആവർത്തന വിരസതയ്ക്ക് അവസാനമുണ്ടായേലേ കേരളം രക്ഷപ്പെടൂ. റബർ കർഷകർ ബുദ്ധിമുട്ടിലാണ് . പത്തൊൻപതാം നൂറ്റാണ്ടിനേക്കാൾ പിന്നിലാണ് യു.ഡി.എഫ്. കാലഹരണപ്പെട്ട ആശയങ്ങളാണ് എൽ.ഡി.എഫിന്റേത്. സ്വർണത്തിന്റെ പേരിലുള്ള കൊള്ളയാണ് എൽ.ഡി.എഫ് നടത്തിയത്. സോളാറിന്റെ പേരിൽ യു.ഡി.എഫും നാട് കൊള്ളയടിച്ചു. കേരള ജനതയുടെ സഹകരണം കിട്ടിയാൽ ഇത്തരം കൊള്ളകൾ താൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.





























