വാകത്താനം : കോട്ടയം വാകത്താനം വെട്ടിക്കലുങ്ക് ഭാഗത്ത് സ്ത്രീയുടെ മാല പിടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ. മാടക്കട നടത്തുന്ന കല്ലടിയിൽ ലീലാമ്മ രാജുവിന്റെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതികളാണ് പിടിയിലായത്. മേയ് 25നാണു സംഭവം. നാട്ടിൽ നിന്ന് മുങ്ങിയ പ്രതികളെ ഇന്നലെയാണ് പിടികൂടിയത്. നീല സ്കൂട്ടറിൽ ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മാല പറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചു പൊലീസ് നടത്തിയ ഊർജിത അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. മേയ് 31ന് വൈകീട്ടോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത് ഹെൽമറ്റ് മാറ്റുന്ന ദൃശ്യങ്ങളിൽനിന്ന് സംശയിക്കുന്ന ആളെ തിരിച്ചറിഞ്ഞു.കവർച്ചക്ക് ഒപ്പമുണ്ടായിരുന്ന സ്ത്രീയെ കണ്ടെത്താനുള്ള ശ്രമവും വിജയിച്ചു. ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിൽ പാമ്പൂരംപാറ സ്വദേശിയും പുതുപ്പള്ളി പെട്രോൾ പമ്പ് ജീവനക്കാരിയുമായ ധന്യയാണ് ഈ സ്ത്രീയെന്നു തിരിച്ചറിഞ്ഞു.
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യവീട്ടിൽ താമസിക്കുന്ന വിഷ്ണു അനിൽകുമാറിന്‍റെ വിവരം ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ചിങ്ങവനം പോലീസ് രജിസ്റ്റർ ചെയ്ത സ്കൂട്ടർ മോഷണക്കേസിലും പ്രതിയാണെന്ന് വിഷ്ണു സമ്മതിച്ചു. ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സ്കൂട്ടർ മോഷണക്കേസുകളുണ്ട്. പിടിച്ചുപറി കേസുകളിലും പ്രതിയാണ് വിഷ്ണു. കവർച്ചക്ക് ശേഷം നാട്ടിൽ നിന്ന് മുങ്ങുന്നതാണ് പ്രതിയുടെ രീതിയെന്നും പൊലീസ് പറഞ്ഞു.





























