തിരുവനന്തപുരം : നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് കലാകേരളം. അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ടവർ എത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദർശനം. രണ്ടു മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.
നെടുമുടിയിൽനിന്നെത്തി കുണ്ടമൻകടവ് തിട്ടമംഗലത്തെ മനോഹരമായ പ്രദേശം തമ്പ് ആക്കിയ നെടുമുടി വേണുവിന് ആദരവിന്റെ പൂക്കൾ അർപ്പിക്കാൻ ജനനേതാക്കളും ജനപ്രിയ നടന്മാരും ഒരുമിച്ച് എത്തുന്ന കാഴ്ചയായിരുന്നു ഇന്നു പുലർച്ചെ വരെ. ഒട്ടേറെ സിനിമകളിൽ അഭിനയത്തിന്റെ നെടുമുടി സ്പർശം അനുഭവിച്ചറിഞ്ഞ മമ്മൂട്ടി രാത്രി പത്തരയോടെ വസതിയിലെത്തി.
മമ്മൂട്ടി 40 വർഷക്കാലത്തെ അഭിനയ സഹവാസം ഓർത്തെടുത്തപ്പോൾ മോഹൻലാൽ നെടുമുടിയുമായുള്ള തന്റെ സൗഹൃദ അനുഭവങ്ങൾ പങ്കിട്ടു. നടനും നടനും തമ്മിലുള്ള ബന്ധമല്ല നെടുമുടി വേണുമായി എന്നു പറഞ്ഞ ലാല്‍, വികാരാധീനനായി. മന്ത്രിമാർ മറ്റു ജനപ്രതിനിധികൾ നെടുമുടിയെ അടുത്തറിയുന്ന സഹൃദയർ എന്നിവരും അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.