മല്ലപ്പള്ളി : ആനിക്കാട് പഞ്ചായത്തിലെ പുല്ലുകുത്തി – നൂറോന്മാവ് – മുറ്റത്തുമാവ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. രണ്ട് വർഷത്തിലേറെയായി റോഡ് തകർന്ന് കാൽനട യാത്ര പോലും ദുസഹമായിട്ട്. ടാറിങ് പൂർണ്ണമായും ഇളകി കുണ്ടും കുഴിയും നിറഞ്ഞതോടെ ഇതുവഴിയുള്ള വാഹന യാത്രയും ദുരിതമായിരിക്കുകയാണ്.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ദിനംപ്രതി ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന പഞ്ചായത്തിലെ പ്രധാന റോഡാണിത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നിന് നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികരികാരികളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ ഏറെ ആയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
അധികൃതരുടെ അനാസ്ഥയാണ് റോഡിന്റെ ദുരവസ്ഥക്ക് കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. അധികൃതരുടെ അവഗണന അവസാനിപ്പിച്ച് റോഡ് സഞ്ചാരയോഗ്യക്കണമെന്നാവശ്യപ്പെട്ട് സി പി ഐ പുളിക്കാമല ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ സമര പരിപാടികൾക്ക് ഒരുങ്ങുകയാണ്.