ഡൽഹി : നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം 2019 മുതലുള്ള ചോദ്യപേപ്പറുകളിലേക്കും പരീക്ഷകളിലേക്കും വ്യാപിപ്പിക്കാൻ സിബിഐ. ഈ കേസിലെ പ്രധാന സൂത്രധാരനായി കരുതപ്പെടുന്ന പി.വി. കുൽക്കർണി 2019 മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ പ്രവർത്തിച്ചിരുന്നു എന്ന കണ്ടെത്തലിനെ തുടർന്നാണ് സിബിഐ ഈ സുപ്രധാന നീക്കം നടത്തുന്നത്. എൻടിഎയിൽ പ്രവർത്തിച്ചിരുന്ന കാലയളവിൽ ചോദ്യപേപ്പറുകളുടെ എല്ലാ സെറ്റുകളിലേക്കും കുൽക്കർണിക്ക് നേരിട്ട് പ്രവേശനമുണ്ടായിരുന്നു എന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
ചോദ്യപേപ്പറുകൾ മറാത്തി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്ന ചുമതലയും കുൽക്കർണിക്കായിരുന്നു. ഈ പദവി ദുരുപയോഗം ചെയ്ത് മുൻവർഷങ്ങളിലും ചോദ്യപേപ്പർ ചോർച്ചയോ മറ്റ് ക്രമക്കേടുകളോ നടന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ കോച്ചിംഗ് സെന്ററുകൾ കേന്ദ്രീകരിച്ച് സിബിഐ വ്യാപകമായ റെയ്ഡുകൾ നടത്തിവരികയാണ്. ചോദ്യപേപ്പറുകൾ സെന്ററുകളിലേക്ക് എത്തിക്കുന്നതിൽ അതീവ സുരക്ഷയും ജിപിഎസ്, എഐ ക്യാമറ നിരീക്ഷണവും ഉണ്ടായിരുന്നു എന്ന് എൻടിഎ അവകാശപ്പെടുമ്പോഴും ചോദ്യങ്ങളുടെ ഉറവിടത്തിൽ തന്നെ ചോർച്ചയുണ്ടായേക്കാം എന്ന സൂചനകൾ ഏജൻസിയുടെ സുരക്ഷാ സംവിധാനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.






























