ഡൽഹി : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് ഇപ്പോൾ വർദ്ധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്. നേരത്തെ ഇന്ധനവിലയിൽ മൂന്ന് രൂപയോളം വർദ്ധനവ് ഉണ്ടായതിന് പിന്നാലെയാണ് ഈ പുതിയ വർദ്ധനവ് കൂടി വന്നിരിക്കുന്നത്. രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ആവശ്യത്തിന് അസംസ്കൃത എണ്ണയും പാചകവാതകവും ലഭ്യമാണെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ തുടർച്ചയായ വിലവർധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. പാചകവാതക വില വർദ്ധനവിന് പിന്നാലെ വന്ന ഈ ഇന്ധനവില വർദ്ധനവ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു.
ഇന്ധനവില വർദ്ധിച്ചതോടെ ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടൽ ഭക്ഷണത്തിന്റെയും അടക്കം വില വർദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുന്ന തീരുമാനങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.






























