ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് പരീക്ഷയുടെ പത്ത് ദിവസം മുൻപെന്ന് കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ശിവരാജ് മോട്ടെഗാവ്കർക്ക് ചോദ്യങ്ങൾ പത്ത് ദിവസം മുൻപ് ലഭിച്ചു. ഇയാളുടെ ഫോണിൽ നിന്ന് ചോർന്ന ചോദ്യങ്ങൾ കണ്ടെത്തി. ചോദ്യോത്തരങ്ങളുടെ പകർപ്പ് നിരവധി പേർക്ക് കൈമാറി. ഇയാളെ പത്ത് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടു. കേസിൽ നിലവിൽ പത്ത് പേരാണ് അറസ്റ്റിലായത്. 2024ലെ വിവാദങ്ങൾക്ക് ശേഷം സുരക്ഷ ശക്തമാക്കിയെന്ന് അധികൃതർ അവകാശപ്പെട്ടെങ്കിലും, 2026ൽ വീണ്ടും നീറ്റ് പരീക്ഷാ പേപ്പർ ചോർന്നത് രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെയും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെയും വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ചോദ്യപേപ്പർ സുരക്ഷിതമായി സൂക്ഷിക്കാൻ നിയോഗിക്കപ്പെട്ട എൻടിഎയുടെ പാനലിലെ വിദഗ്ധർ തന്നെ ചോർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.
2026 മേയ് 3ന് നടന്ന നീറ്റ് പരീക്ഷയുടെ ചോദ്യങ്ങൾ ഔദ്യോഗിക പരീക്ഷയ്ക്ക് മുൻപ് തന്നെ ചോർന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇത്തവണ എൻടിഎ പരീക്ഷാ നടത്തിപ്പിനായി നിയോഗിച്ച സബ്ജക്ട് എക്സ്പെർട്ടുകൾ തന്നെയാണ് പ്രധാന പ്രതികൾ. പൂനെയിലെ ബയോളജി ലെക്ചററായ മനീഷ ഗുരുനാഥ് മന്ദ്ഹാരെ, കെമിസ്ട്രി പ്രഫസറായ പി.വി. കുൽക്കർണി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു.






























