ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി പുനഃപരീക്ഷ കനത്ത സുരക്ഷാ സംവിധാനങ്ങളോടെ ആരംഭിച്ചു. മെഡിക്കൽ പ്രവേശനത്തിനായുള്ള ഈ സുപ്രധാന പരീക്ഷ രാജ്യത്തുടനീളമുള്ള 22 ലക്ഷത്തിലധികം വിദ്യാർഥികളാണ് വീണ്ടും എഴുതുന്നത്. മുൻ പരീക്ഷയിലുണ്ടായ വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.രാജ്യത്താകമാനം 551 നഗരങ്ങളിലായി 5440 പരീക്ഷാ കേന്ദ്രങ്ങളാണ് നാഷണൽ ടെസ്റ്റിങ് ഏജൻസി സജീകരിച്ചിട്ടുള്ളത്. ഇന്ത്യക്ക് പുറമെ വിദേശത്ത് 14 കേന്ദ്രങ്ങളിലും പരീക്ഷ നടക്കുന്നുണ്ട്. മുൻകാലങ്ങളിൽ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സ്ഥാനത്ത്, ഇത്തവണ കേന്ദ്രസേനയും പോലീസും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഏതാണ്ട് രണ്ടര ലക്ഷത്തോളം ഉദ്യോഗസ്ഥർ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്. പരീക്ഷാമുറികളിലെ നിരീക്ഷണത്തിനായി രാജ്യവ്യാപകമായി 95,000 ക്ലാസ് മുറികളിലായി 1,38,000 നിർമിത ബുദ്ധി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.പരീക്ഷാ കേന്ദ്രങ്ങളിൽ കർശനമായ സമയക്രമവും പരിശോധനകളുമാണ് നടപ്പിലാക്കിയത്. ഉച്ചയ്ക്ക് 1:30ന് തന്നെ എല്ലാ കേന്ദ്രങ്ങളുടെയും ഗേറ്റുകൾ അടച്ചു. എന്നാൽ, പുതിയ ഹോൾ ടിക്കറ്റിന് പകരം ആദ്യ പരീക്ഷയുടെ പഴയ ഹോൾ ടിക്കറ്റുമായി വന്നവർക്കും, ഗതാഗത പ്രശ്‌നങ്ങൾ കാരണം കൃത്യസമയത്ത് എത്താൻ കഴിയാത്തവർക്കും പരീക്ഷയെഴുതാൻ സാധിച്ചില്ല. ചോദ്യപേപ്പർ ചോർച്ച തടയുന്നതിന്റെ ഭാഗമായി ടെലഗ്രാം ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾക്കും താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.




























