കോന്നി : മലയോര മേഖലയായ തണ്ണിത്തോട്ടിലെ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ അനാസ്ഥക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. തണ്ണിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സമയ ക്രമത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ഇതിനാൽ കഴിഞ്ഞ ദിവസം ഈ ആശുപത്രിയിൽ രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഒരു മണി വരെ നൂറ് രോഗികളെ മാത്രമേ പരിശോധിക്കാൻ കഴിയൂ എന്നായിരുന്നു ആശുപത്രി അധികാരികളുടെ മറുപടി. എന്നാൽ പതിനൊന്ന് മണിയോട് കൂടി ആശുപത്രി പ്രവർത്തനം അവസാനിപ്പിച്ചതായും രോഗികൾ പറയുന്നു. ഈ ആശുപത്രി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഡോക്ടറുടെ സേവനം ലഭിച്ചത് കുറച്ച് കാലം മാത്രമാണ്. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയുടെ ഭാഗമായി 2019 ഓഗസ്റ്റിൽ ആണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പദവി ഉയർത്തി കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയത്.
ഇതോടെ മലയോര മേഖലയിലെ ഈ ആശുപത്രിയിൽ മികച്ച ചികിത്സ ലഭ്യമാകുമെന്നാണ് നാട്ടുകാർ കരുതിയത്. എന്നാൽ രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറുവരെ ഡോക്ടറുടെ സേവനവും ലബോറട്ടറി അടക്കമുള്ള പ്രവർത്തനവും ആശുപത്രിയിൽ ഉണ്ടാകേണ്ടതാണ്. എന്നാൽ ഇവിടെ മൂന്ന് ഡോക്ടർമാർ ഉള്ളതിൽ ഒരാൾ അവധി എടുത്തതോടെ ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ ആയിരിക്കുകയാണ്. ഇതോടെ വളരെ ചുരുങ്ങിയ സമയം മാത്രമാണ് ഇവിടെ ഡോക്റ്റർ ഉള്ളത്.
ഞായറാഴ്ചകളിൽ ഡോക്ടർ ഉണ്ടാകാറില്ല. രണ്ട് ഡോക്‌ടർമാർ ഉണ്ടെങ്കിലും ഒരാളുടെ സേവനം ആണ് പലപ്പോഴും ലഭ്യമാകുന്നത്. ഇതിനാൽ മലയോര മേഖലയിലെ ജനങ്ങൾ വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സി പി ഐ യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ,സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ തുടങ്ങിയവർ അറിയിച്ചു.































