റാന്നി: അയൽവാസിയുടെ റബ്ബർമരം വീണ് വീട് പൂർണ്ണമായും തകർന്നു. റാന്നി ഗ്രാമപഞ്ചായത്ത് പുതുശേരിമല പുഴക്കൽ വീട്ടിൽ ഓമനയുടെ വീടാണ് മരം വീണ് പൂർണ്ണമായും തകർന്നത്. ഓമനയുടെ മകനും മരുമകളും ചെറുമക്കളുമടക്കം ആറുപേരാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയോടൊപ്പമുണ്ടായ കാറ്റിനെ തുടർന്നാണ് റബ്ബർ മരം ഒടിഞ്ഞ് വീടിന് മുകളിൽ വീണത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഓമനയും മരുമകളും രോഗികളാണ്. ഇവരുടെ ചികിത്സക്കായി വന്‍തുക മുടക്കി കഴിയുന്ന കുടുംബത്തിന് ഏറ്റ ദുരന്തമാണ് വീടു തകര്‍ന്നത്. അയല്‍വാസിയുടെ വസ്തുവില്‍ നിന്നതാണ് മരം. ഇത് ഇതുവരെ വെട്ടിനീക്കിയിട്ടില്ല. നിര്‍ധന കുടുംബത്തിന് ഇത് വെട്ടി നീക്കി വീട് പുനര്‍നിര്‍മ്മിക്കാന്‍ കഴിയുകയുമില്ല.
മരം വീണപ്പോള്‍ എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇരുപത്തിയഞ്ച് വര്‍ഷം പഴക്കമുള്ള വീടിന് ഷീറ്റ് ആയത് കൊണ്ടാണ് അപകടത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടത്. ഭിത്തികൾ തകർന്ന് വീണത് പുറത്തേക്കും ആയിരുന്നതിനാലാണ് ഇവര്‍ രക്ഷപെട്ടത്. തകരാത്ത ഒരു മുറിയിലാണ് കുടുംബാംഗങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. ദുര്‍ഘടമായ സ്ഥലത്തെ വീടായതിനാല്‍ പുറം ലോകം മരം വീണ സംഭവം അറിഞ്ഞത് വൈകി. തുടര്‍ന്ന് ബന്ധുക്കള്‍ രണ്ടു കുട്ടികളെ അവരുടെ വീട്ടിലേക്ക് മാറ്റി. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കുടുംബത്തെ സഹായിക്കാന്‍ സഹായനിധി രൂപീകരിച്ചു. ഇവരുടെ ഗൂഗിൾ പേ നമ്പർ 8592061496 സജിനി മനീഷ്.





























