അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന. കിലോഗ്രാമിന് 70 മുതൽ 75 രൂപ വരെയാണ് കൃഷിക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന വില. ഒരു മാസം മുൻപു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയിൽ പഴത്തിന്റെ വില 80നു മുകളിലാണ്. 12 വർഷത്തിനു ശേഷം ആദ്യമായാണ് സീസണിൽ നേന്ത്രക്കായ വില കിലോഗ്രാമിന് 70 രൂപ കടന്നതെന്ന് കർഷകർ പറയുന്നു. ജില്ലയിൽ ഹൈറേഞ്ചിലാണ് നേന്ത്രവാഴ കൃഷി കൂടുതലുണ്ടായിരുന്നത്. സീസണിൽ കർഷകർക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ വലിയൊരു വിഭാഗം കർഷകർ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചു. ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വയനാട്ടിൽ നിന്ന് വേണ്ടത്ര നേന്ത്രക്കുലകൾ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായി.
ഓണ സീസൺ അടുത്തെത്തി നിൽക്കുമ്പോൾ ഞാലി ഉൾപ്പെടെയുള്ള ചെറുകായ്ക്കും ഭേദപ്പെട്ട വിലയാണ് ലഭിക്കുന്നത്. ഞാലിക്ക് കിലോഗ്രാമിന് 80 രൂപയ്ക്കു മുകളിലാണ് വില. എന്നാൽ ഇവയുടെ ഉൽപാദനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് വിലയിരുത്തൽ. ഓണ സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ് ചെറുപഴം.




























