ന്യൂഡൽഹി : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 290 ആയി ഉയർന്നു. ബീഹാറിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. 288 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. കേരളത്തിൽ നിന്നുള്ള 33 പേരും ഇതിലുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ടിബറ്റ് മേഖലയിലും ഇരുന്നൂറിലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ ദുരന്തമുണ്ടായ മേഖലകൾ സന്ദർശിച്ചു. വിദേശകാര്യമന്ത്രി എസ് ജയശങ്കറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതി വിലയിരുത്തി. നേപ്പാളിൽ ഇന്നലെ രാവിലെ ഉണ്ടായ മിന്നൽ പ്രളയം ടിബറ്റുമായി ചേർന്നു കിടക്കുന്ന മൂന്ന് ജില്ലകളിൽ വൻ നാശനഷ്ടത്തിനാണ് ഇടയാക്കിയത്.
നിരവധി പാലങ്ങൾ ഒലിച്ചു പോയിരുന്നു. 40 കിലോമീറ്ററിലധികം ദൂരത്ത് റോഡുകൾ തകർന്നു. നിരവധി കെട്ടിടങ്ങളും തകർന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിസിർ ഖനാൽ അറിയിച്ചു. പല മേഖലയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തുന്നത് തുടരുകയാണ്. പ്രളയത്തിൽ ഒലിച്ചു പോയ ചിലരുടെ മൃതദേഹം ബീഹാറിലെ മഹാരാജ്ഗഞ്ചിൽ ഗണ്ഡക് നദിയിൽ കണ്ടെത്തി. പരിക്കേറ്റ നൂറിലധികം പേരെ ആശുപത്രികളിലേക്ക് മാറ്റി. വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതിയും നിലച്ചതുകൊണ്ട് ദുരന്തമുണ്ടായ ജില്ലകളിലുള്ള പലരെയും ബന്ധപ്പെടാൻ കഴിയുന്നില്ല. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം പ്രധാനമായും ഇപ്പോൾ നടക്കുന്നത്. വിദേശകാര്യ മന്ത്രാലയം നൽകുന്ന കണക്കുപ്രകാരം 288 ഇന്ത്യക്കാരെക്കുറിച്ച് തൽക്കാലം വിവരമില്ല.






























